കേളകം (കണ്ണൂർ): കുടിക്കുന്ന വെള്ളത്തിൽ തുപ്പരുത് എന്ന പ്രമാണം പോലും രാഷ്ട്രീയത്തിൽ പാലിക്കാത്ത ഇടതുപക്ഷം കഴിഞ്ഞ 11 വർഷം അവരെ ചുമന്ന് നടന്ന് ഭരിപ്പിച്ച കേളകം പഞ്ചായത്തിലെ ജനങ്ങളുടെ ചീങ്കണ്ണിപ്പുഴയെ ഒറ്റിക്കൊടുത്തിട്ട് കളമൊഴിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകി നിന്ന 2025 ഡിസംബർ ആറിന് ആരുമറിയാതെചീങ്കണ്ണിപ്പുഴയുടെ അവകാശത്തിൽ പകുതി ആറളം പഞ്ചായത്തിന് വിട്ടുകൊടുക്കാൻ വാക്കു കൊടുത്തു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. റിവർ ഹാഫ് ആക്കാൻ ആരൊക്കെ യി രു ന്ന് ഹാഫ്റം അടിച്ചു എന്ന് വ്യക്തമായിട്ടില്ല. കേളകത്തെ പൗരൻമാരുടെ, കേളകത്തെ കർഷകരുടെ ഒക്കെ പിന്നിൽ നിന്ന് കുത്തിയ തരം താണ കളിയുടെ കഥകൾ വരും ദിവസങ്ങളിൽ പുറത്തുവരും. നാളിതുവരെ കേളകത്തിൻ്റെ എന്ന് അവകാശപ്പെട്ടിരുന്ന ചീങ്കണ്ണിപ്പുഴയുടെ മേൽ ആറളം പഞ്ചായത്തിന് അധികാരമില്ല എന്ന വാദമൊന്നും ഉയർത്താനാകില്ല.കാരണം ആറളവും ഈ ജനകീയ ജനാധിപത്യ സംവിധാനത്തിൻ്റെ ഭാഗം തന്നെയാണ്. പക്ഷെ ഇവിടെ സിപിഎമ്മും കേളകം പഞ്ചായത്തിലെ സിപിഎം അനുഭാവ ഉദ്യോഗസ്ഥരും പഴയ ഭരണ സമിതിയും അവരുടെ അമ്മാ സർക്കാരും ചെയ്ത ഏറ്റവും വലിയ ക്രൂരത ഒരാവശ്യവുമില്ലാതെ ആറളം പഞ്ചായത്തിനെ വലിച്ചിഴച്ച് കൊണ്ടുവന്ന് നിലവിലുള്ള ആറളം വന്യജീവി സങ്കേതം - കേളകം പഞ്ചായത്ത് തർക്കത്തിൽ കക്ഷി ചേർക്കുകയും ഭാവിയിൽ രണ്ട് പ്രദേശങ്ങളെ തമ്മിലടിപ്പിച്ച് വീണ്ടും അത് മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താനുള്ള കുടില തന്ത്രമൊരുക്കുകയുമാണ് ചെയ്തത്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നിലവിലുള്ള ഭരണകൂടത്തിന് നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ല എന്നിരിക്കെയാണ് അതീവ ഭരണഘടനാവിരുദ്ധമായ ഒരു തീരുമാനം ചീങ്കണ്ണിപ്പുഴയുടെ അവകാശത്തർക്കത്തിൽ സർക്കാരും പഞ്ചായത്ത് നിഴൽ ഭരണ സമിതിയും എടുത്തതെന്നത് ജനാധിപത്യ ബോധമുള്ളവർ തിരിച്ചറിയണം. ചീങ്കണ്ണിപ്പുഴയുടെ പകുതി അവകാശം ആറളം പഞ്ചായത്തിനും കൂടി വിട്ടു നൽകാനുള്ള സർവേ ഡപ്യൂട്ടി ഡയറക്‌ടറുടെ നടപടി അതീവ രഹസ്യമായി അസാമാന്യ വേഗതയിലാണ് ഉണ്ടായത്. ഇതോടെ
വിവാദം വിടാതെ ചീങ്കണ്ണി പുഴയുടെ അവകാശ തർക്കം പുതിയ തലത്തിലേക്ക് മാറുകയാണ്.. ഇത്തവണ ചീങ്കണ്ണി പുഴയുടെ പകുതി വീതം കേളകം പഞ്ചായത്തിനും ആറളം പഞ്ചായത്തിനും നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് സർവേ ഡപ്യൂട്ടി ഡയറക്‌ടർ നിർദ്ദേശം നൽകിയിട്ടുള്ളത്. കത്ത് പുറത്ത് വന്നതോടെ കാര്യങ്ങൾ കൂടുതൽ വിവാദമാകുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയിൽ തളിപ്പറമ്പ് റീ സർവേ സൂപ്രണ്ടിൻ്റെ ഡിസംബർ 5 നുള്ള കത്തിലെ സൂചന പ്രകാരം പിറ്റേന്ന് തന്നെ കത്ത് നൽകിയെന്നാണ് വ്യക്തമാകുന്നത്. 5 ന് കത്ത് കൊടുത്താൽ 6 ന് വൈകിട്ട് 5 മണിക്ക് മുൻപ് തീരുമാനമെടുക്കുന്ന സർവ്വേ വകുപ്പ് കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഈ വിജയൻ്റെ ഒരു ഭരണ വേഗതയേ... പക്ഷെ സത്യം പുറത്തു വരികയാണ്. കത്തു കൊടുത്ത അതേ അഞ്ചാം തീയതി വനം, പഞ്ചായത്ത്, സർവേ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയെന്നും അതിൻ്റെ അടിസ്‌ഥാനത്തിലാണ് പകുതി വീതം പുഴ ഇരു പഞ്ചായത്തുകൾക്കും നൽകാനുള്ള തീരുമാനം ഉണ്ടായതെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. പുഴ വീതം വയ്ക്കുന്നതിൽ തർക്കമില്ലെന്ന് വാക്കാൽ അറിയിച്ചു എന്നും കൂടി കത്തിൽ പറയുന്നുണ്ട്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയിൽ പരിശോധനയിലും ആരാണ് പങ്കെടുത്തതെന്നും എന്ത് നിയമപരമായ അധികാര പ്രകാരമാണ് അവർ വാക്ക് കൊടുത്തതെന്നും എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും പപ്പാതിയാക്കാൻ വാക്കാൽ സമ്മതിച്ചതാരെന്നും കഴിഞ്ഞ ഭരണ സമിതിയുടെ പഞ്ചായത്ത് പ്രസിഡൻ്റും ഭരണ സമിതിയിലെ ഭരണ പാർട്ടിയും പഞ്ചായത്ത് സെക്രട്ടറിയും സർവ്വേ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും തന്നെ വ്യക്തമാക്കണം. മാത്രമല്ല നാളിതു വരെ കേളകം പഞ്ചായത്തിൻ്റെ മാത്രം കൈവശത്തിലായിരുന്ന ചീങ്കണ്ണി പുഴയുടെ അവകാശത്തിലേക്കും തർക്കത്തിലേക്കും ആറളം പഞ്ചായത്തിനെ എന്തിന് വലിച്ചിഴച്ച് കൊണ്ടു വന്നു എന്നും അത് ചെയ്തത് ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ചീങ്കണ്ണി പുഴയുടെ മുകളിൽ ആറളം വന്യജീവി സങ്കേതവും വനം വകുപ്പും അധികാരം സ്ഥാപിക്കാൻ നടത്തിയ ശ്രമത്തിനെതിരെ കേളകം പഞ്ചായത്തിലെ കർഷകരും ജനങ്ങളും എതിർപ്പുമായി രംഗത്ത് വന്നതോടെയാണ് പുഴ വിവാദം തുടങ്ങിയത്. റീ സർവേ നടത്തിയപ്പോൾ ആറളം വില്ലേജിൻ്റെ പരിധി പുഴയും കടന്ന് കേളകത്തിൻ്റെ ഭൂമിയിലേക്ക് എത്തിയതാണ് പ്രശ്‌നങ്ങൾ സങ്കീർണമാക്കിയത്. പുഴയെയും പരിസരത്തെ ആന മതിലും അതിന് ചുറ്റുമുള്ള ബഫർ സോൺ വരുന്ന കൃഷിഭൂമിയും തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ആറളം വന്യജീവി സങ്കേതം ശ്രമം തുടങ്ങിയതും കളികൾ നടത്തിയതുമെല്ലാം സിപിഎം ഭരണം കേളകത്ത് പൊടിപൊടിച്ച കാലത്താണ്. അതിന് വനം വകുപ്പ് പലതരം തരികിട കളികൾ നടത്തി വരികയാണ്. പാലുകാച്ചി ടൂറിസം ഒരു ഇരയായി ഇട്ടു കൊടുത്ത് കൊട്ടിയൂരിനേയും കേളകത്തേയും തമ്മിൽ തല്ലിക്കാനുള്ള കളി വരെ നടത്തി. കൊട്ടിയൂർ പഞ്ചായത്തിൻ്റെ ഭാഗമായ പാലുകാച്ചിയിൽ കേളകം പഞ്ചായത്തിലെ സിപിഎം ഭരണത്തിൻ്റെ മറപിടിച്ച് വന സംരക്ഷണ സമിതി ഉണ്ടാക്കി, അവിടെ സിപിഎം പാവകളെ കുടിയിരുത്തിയതിലൂടെ വനം വകുപ്പ് ലക്ഷ്യമിട്ടത് വളയംചാൽ മുതൽ പാലുകാച്ചി വരെ കേളകം പഞ്ചായത്തിൻ്റെ മുന്നിൽ ഒന്നിനെ വനം വകുപ്പിൻ്റെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരാനാണ്. സംശയമുള്ളവർ ബഫർ സോണിൻ്റെ 50 മീറ്റർ വായു വിസ്തീർണം ഭൂമിയിൽ അളന്നു നോക്കിയാൽ കാര്യം പിടികിട്ടും . വനം വകുപ്പ് ആറളം വില്ലേജിനെയും ഇപ്പോൾ ആറളം പഞ്ചായത്തിനെയും തർക്കത്തിൽ കക്ഷികളാക്കി മാറ്റിയതോടെ പഞ്ചായത്തുകൾ തമ്മിൽ തർക്കം സൃഷ്ടിച്ച് അടി മൂക്കുമ്പോൾ ആ തക്കം ഉപയോഗിച്ച് പ്രശ്ന പരിഹാരത്തിനായി പുഴയുടെ അവകാശം ആദ്യം താൽക്കാലികമായും പിന്നീട് സ്ഥിരമായും വന്യജീവി സങ്കേതത്തിൻ്റെ കൈവശമാക്കാമെന്നാണ് ഒരു പദ്ധതി. ആറളവും കേളകവും തമ്മിൽ തർക്കം മൂത്താൽ വനം വകുപ്പ് ആറളത്തിനൊപ്പം നിൽക്കുകയും അതിൻ്റെ മറവിൽ പുഴയിൽ പിടിമുറുക്കാമെന്നത് മറ്റൊരു തന്ത്രം. കാരണം ചീങ്കണ്ണിപ്പുഴ കടന്നു വരുന്ന ഭാഗങ്ങൾ വനത്തിന് പുറത്ത് 90 ശതമാനവും കേളകം പഞ്ചായത്താണ്. കുറച്ചു ഭാഗം കണിച്ചാർ പഞ്ചായത്തും.ഇതിന് കളമൊരുക്കുന്ന പണിയാണ് തിരഞ്ഞെടുപ്പിനിടയിലെ അതിവേഗ കത്തും അതിവേഗ പരിശോധനയും അതിവേഗ വാക്കാൽ തീർക്കലും അതിലും അതിവേഗത്തിലുള്ള നിർദ്ദേശവുമെല്ലാം. എന്നിട്ട് എല്ലാം കോംപ്ലിമെൻസാക്കിയ ജനാർദ്ദനൻ്റെ ആ കളിയാണ് ഇപ്പോൾ പഴയ ഭരണ നേതൃത്വം ഇറക്കിയിട്ടുള്ളത്. എന്നാലും പ്രശ്നം തീരില്ല. തിരഞ്ഞെടുപ്പ് കാലത്ത് നിലവിലുള്ള ഭരണ സമിതിക്കോ, ഉദ്യോഗസ്‌ഥർക്കോ ഇത്തരം തർക്കങ്ങളിൽ തീരുമാനം എടുക്കാനോ പരിശോധന നടത്താനോ നടപടികളുമായി മുന്നോട്ടു പോകുവാനോ സാധിക്കില്ല എന്നിരിക്കെ എങ്ങനെ ഇതൊക്കെ തീരുമാനമായി എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. അടിയന്തിരമായി തീരുമാനം എടുക്കേണ്ട ഒരു വിഷയവുമല്ല ഈ അവകാശത്തർക്കം എന്ന നിലപാട് കഴിഞ്ഞ അഞ്ചെട്ടു കൊല്ലം പൊക്കിപ്പിടിച്ചു നടന്ന കേളകം പഞ്ചായത്ത് ഭരണക്കാരും പാർട്ടിയും അവരുടെ ഉദ്യോഗസ്ഥരും വോട്ടെടുപ്പിന് കൃത്യം 5 ദിവസം മുൻപ് ഭരണഘടനാപരമായ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കാറ്റിൽ പറത്തി തീരുമാനമെടുത്തത് ചോദ്യം ചെയ്യേണ്ടത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പുതിയ പഞ്ചായത്ത് നേതൃത്വവും ജനങ്ങളുമാണ്. വനം വകുപ്പിൻ്റെ കുത്സിത നീക്കങ്ങളെ പ്രതിരോധിച്ച് നിൽക്കുന്ന കൊട്ടിയൂരിലെ മലയോര കർഷകരും അവരുടെ ഭരണം കോൺഗ്രസിന് മഹാഭൂരിപക്ഷത്തോടെ നൽകിയത് കഴിഞ്ഞ 15 വർഷമായി കൊട്ടിയൂരിലെ കോൺഗ്രസ് നേതൃത്വം കൊടുത്ത പഞ്ചായത്ത് ഭരണസമിതിയുടെ ജനകീയ കരുത്തിലുള്ള ജനത്തിൻ്റെ വിശ്വാസം കൊണ്ടാണ്. കൊട്ടിയൂരിൽ പരാജയപ്പെട്ടവന കുത്സിതം കഴിഞ്ഞ 10 വർഷമായി സിപിഎം ഭരിക്കുന്ന കേളകത്ത് പൂവായും പൂമ്പാറ്റയായും ഇക്കോ ടൂറിസമായും പലതരം പരിസ്ഥിതി പരിതസ്ഥിതി നോക്കിയുള്ള സംഘങ്ങളായും പ്രയോഗിച്ചു വരികയാണ്. ഇനി കേളകം, അതു കഴിഞ്ഞ് കണിച്ചാർ, പിന്നെ പേരാവൂരും മുഴക്കുന്നും, അയ്യൻകുന്നും, ഒടുവിൽ ആറളം..... വന കുത്സിതം അതാണ്. ജനം ഒറ്റക്കെട്ടായി ജാഗ്രത പാലിച്ചാൽ ഒറ്റനിമിഷംകൊണ്ട് കൃത്യമായി തന്നെ ചീങ്കണ്ണിപ്പുഴ കേളകത്തിൻ്റെ സ്വന്തമാകും. പഴയപടി തന്നെ.
Who stirred up trouble in the dispute over the rights of the Cheekannipuzha? The CPM-ruled Panchayat Administrative Committee or the government, which only carries out party activities through officials?





















